Wednesday, January 29, 2014

ഒളിയമ്പുകൾ




ഭാര്യയുടെ മരണശേഷമാണ് അയാൾക്ക് ഒറ്റപ്പെടലിന്റെ വേദന ശരിക്കും മനസ്സിലായത്, ഭാര്യയേയും

വേദനയിൽ നിന്ന് രക്ഷ നേടാനാണ് പിന്നിട്ട വഴികളിലൂടെ യാത്ര ചെയ്യാനും ഓർമകളായി മാറിയ മുഖങ്ങൾ വീണ്ടും ഒരിക്കൽക്കൂടി കാണാനും തീരുമാനിച്ച് ഇറങ്ങിത്തിരിച്ചത്, എന്നാൽ പഴയ വഴികളിലൊന്നും തിരിച്ചറിയപ്പെടാൻ പാകത്തിൽ ഒരൊറ്റ മുഖം പോലും ഉണ്ടായിരുന്നില്ല.

കുറച്ച് നാളുകൾ പിന്നിട്ടപ്പോൾ, പകൽ മുഴുവൻ യാത്ര ചെയ്ത ക്ഷീണം തീർക്കാൻ അയാൾ ഒരു കവലയിലിരുന്നു. മനുഷ്യരൂപം തന്നെയോ എന്ന് സംശയിച്ചുപോകുന്ന രൂപങ്ങൾ അയാൾക്ക് ചുറ്റും നടന്നുനീങ്ങിക്കൊണ്ടിരുന്നു.

ചുറ്റും നടന്നുനീങ്ങുന്നവർക്കിടയിൽ ഒരു സ്ത്രീ അയാളെത്തന്നെ നോക്കിനിൽക്കുന്നത് കണ്ടു. കണ്ട് മറന്ന മുഖം തന്നെ. പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ല. അയാൾ പരവശനായി. സ്ത്രീ അയാൾക്ക് നേരെ നടന്നുതുടങ്ങി. അവൾ തന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ തനിക്ക്...ഛെ...അയാൾ ഓർമകൾക്കിടയിൽ ശക്തിയായി പരതി, പുതിയവ തട്ടിത്തെറിപ്പിച്ച്, പൊടിപിടിച്ചവയ്ക്കിടയിലൂടെ പുഴുവിനെപ്പോലെ ഓടിനടന്നു.
അവൾ അടുത്തെത്തുമ്പോഴേക്കും അയാൾ വിയർത്തിരുന്നു

മനസ്സിലാക്കാനാവാത്ത വിഷമവും, ജാള്യ്തയും മുഖത്ത് നിന്ന് മനസ്സിലാക്കിയ അവൾ ആശ്ചര്യം വിടാതെ തന്നെ ചോദിച്ചു

'ഇവിടെ എങ്ങനെ?'

അയാൾ : 'ഞാൻ...വെറുതെ പഴയ വഴികളിൽ ഒന്ന് തിരിഞ്ഞ് നടക്കാൻ...'

അവൾ ഒന്ന് മന്ദഹസിച്ച് ചുറ്റും നോക്കി. പിന്നെ അയാൾക്കഭിമുഖമായി ഇരുന്നു.

അവൾ : ഭാര്യയുമുണ്ടോ?

അയാൾ : ഇല്ല. തനിച്ചാണ്.

ഭാര്യയുടെ മരണവിവരം തൽകാലം മറച്ചുവെച്ചു. ഇരുവശങ്ങളിലേക്കും അവൾ കണ്ണോടിച്ചുതുടങ്ങിയപ്പോൾ  അയാൾ അവളെ നോക്കി. മധ്യവയസ്കയാണ്. നെറ്റിയിൽ നിന്ന് നരകയറിത്തുടങ്ങിയിരിക്കുന്നു. നല്ല പരിചയം ഇപ്പോഴും അയാളെ വലച്ചു.
അവൾ അയാളെ നോക്കിയപ്പോൾ അത് താങ്ങാനാവാതെന്നോണം അയാൾ മുഖം തിരിച്ചു.

അവൾ : ഇപ്പൊ ഇങ്ങോട്ടൊക്കെ വരാൻ..?

അയാൾ ഒന്നും പറയാതെ അവളെ നോക്കി. അത് മനസ്സിലാക്കിയ അവൾക്ക് ചിരി വന്നു

അവൾ : ഞാൻ താരയാണ്.

വെട്ടേറ്റെന്നോണം അയാൾ തരിച്ചിരുന്നു.

താര : അല്ലെങ്കിലും എന്നെ ഓർക്കേണ്ട കാര്യമില്ലായിരുന്നല്ലോ, അല്ലേ ?
തെറ്റ് ചെയ്ത കുഞ്ഞ് അമ്മയുടെ മുന്നിലെന്നോണം അയാൾ മുഖം താഴ്ത്തിയിരുന്നു.

താര : ഇവിടെ വീണ്ടും വരാനുള്ള കാരണം പറഞ്ഞില്ല.

അയാൾ അവളുടെ മുഖത്ത് നോക്കാതെ തുടർന്നു. ഭാര്യയെ വേദനിപ്പിക്കേണ്ടിവന്നതും, അവൾ തീയിൽ ജീവിതം ഹോമിച്ചതും, തുടർന്നുണ്ടായ മനോവ്യഥയും, യാത്രകളും ഒടുവിൽ ഇവിടെ എത്തിയത് വരെയുള്ള കഥകൾ.
ഏറെ വിസ്മയത്തോടെയാണ് താര കഥ കേട്ടത്. അവളുടെ കണ്ണുകളിൽനിന്ന് മന്ദഹാസം മാഞ്ഞു. ഏറെനേരം വീണ്ടും അവർ മൗനം കൂട്ടുപിടിച്ച് ഒന്നിച്ചിരുന്നു.

അയാൾ : മകൻ, അവനെവിടെയാണിപ്പോൾ..?

താര : അവന്റെ ഇളയച്ഛന്റെ കൂടെ..നിങ്ങളെക്കുറിച്ച് എപ്പോഴും പറയും. അവനറിയാം നിങ്ങളാണ് അവന്റെ അച്ഛനെ...എന്നിട്ടും ഇഷ്ടമാണവന് നിങ്ങളെ..വലിയ ബഹുമാനമാണ്...

അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദം കഴുത്തിൽനിന്ന് പുറപ്പെടാൻ വിഷമിച്ച് ഞരങ്ങി.
ഭയപ്പെട്ടിരുന്നിടത്തേക്ക് സംഭാഷണം നീങ്ങുന്നതോർത്ത് അയാൾ പരിഭ്രമിച്ചു. ഇവൾക്ക് നൽകാൻ മറുപടിയില്ല. ഞാൻ ഏത് ശരിക്ക് വേണ്ടി നിലനിന്നിരുന്നോ ലക്ഷ്യത്തിന്റെ മഹത്വത്തിന് പാപം കഴുകിക്കളയാനാവില്ല.

അയാൾ : എന്റെ ലക്ഷ്യം, അതാണ് എന്നെ അന്നാ മാർഗത്തിലെത്തിച്ചത്. നിനക്കറിയാമല്ലോ നടന്നതെല്ലാം...

താര : ലക്ഷ്യം...നിങ്ങളുടെ ലക്ഷ്യം നടന്നു, പക്ഷേ നിങ്ങൾ വിജയിച്ചില്ല. വിജയിച്ചിരുന്നെങ്കിൽ നിങ്ങളുടെ ഭാര്യയ്ക്ക് ഗതി വരില്ലായിരുന്നു. നിങ്ങളുടെ മക്കൾക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു.

അയാൾ : നിന്റെ ഭർത്താവിന്റെ കാര്യത്തിൽ ഞാൻ ചെയ്തത് ചതിയാണ്. ഒരു പക്ഷേ അതിന്റെ ശിക്ഷ നിന്റെ കയ്യിൽ നിന്നേറ്റ് വാങ്ങാനാവണം എന്നെ സന്ധ്യ ഇവിടെയെത്തിച്ചത്.

താര : ശിക്ഷിക്കാൻ ഞാനാര്. അല്ലെങ്കിലും നിങ്ങളെ ഞാൻ ശിക്ഷിച്ചാൽ എന്റെ മകൻ പോലും എന്നെ വെറുക്കും...ആലോചിക്കാൻ കഴിയുമോ അങ്ങനെയൊരവസ്ഥ? സ്വന്തം അച്ഛന്റെ ഘാതകനെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു മകന്റെ അമ്മയുടെ അവസ്ഥ.

അയാൾ : അവനെ ഒന്ന് കാണാൻ കഴിയുമോ? ഒരുപക്ഷേ അവനെ കണ്ട് ഒന്നുപൊട്ടിക്കരഞ്ഞാൽ അല്പം മനസമധാനം ലഭിക്കുമായിരിക്കും..ദയവുചെയ്ത് ആരെയെങ്കിലും വിട്ട് ഒന്നറിയിക്കാമോ..അവന്റെ ഇളയച്ഛൻ എന്റെ സ്നേഹിതൻ..

താര : അതെ, നിങ്ങളുടെ സ്നേഹിതൻ, രണ്ടാളും രചിച്ച തിരക്കഥയിൽ ഒടുക്കം എന്റെ മകന് അച്ഛനെ നഷ്ടപ്പെട്ടു. എനിക്ക് അകാലവൈധവ്യം തന്നു. ഇനി നിങ്ങളെന്തിനു കാണണം? അവരെ നിങ്ങൾ ഉപയോഗിച്ച് കഴിഞ്ഞു. നിങ്ങൾ നിങളുടെ ലക്ഷ്യവും നേടിക്കഴിഞ്ഞു. എന്നിട്ടും നോക്കൂ നിങ്ങളുടെ അവസ്ഥ. ഇനി ആരെയും കാണണമെന്നില്ല. ഇവിടെ വന്ന് ആദ്യം എന്റെ കണ്മുൻപിൽതന്നെ നിങ്ങളെയെത്തിച്ചതിന് ഞാൻ ദൈവത്തെ സ്തുതുക്കുന്നു. നിങ്ങൾക്ക് പോകാം...

സംഭാഷണത്തിൽ ആദ്യമായി അയാൾ ചിരിച്ചു.

അയാൾ : ശരിയാണ്, എന്റെ ലക്ഷ്യം നേടാൻ ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു. പിന്നിൽ നിന്ന് ആക്രമിക്കുന്നത് ഭീരുത്വമെന്ന് അറിയാഞ്ഞിട്ടല്ല...പക്ഷേ...നീ പറഞ്ഞത് ശരിയാണ്..എന്നിട്ടും ഞാനിപ്പോൾ എത്തിനിൽക്കുന്ന അവസ്ഥ കണ്ടില്ലേ. അതാണ് ജീവിതം. ഒരറ്റത്തുനിന്ന് നമ്മൾ വെട്ടിപ്പിടിക്കുന്നതെല്ലാം മറ്റൊരറ്റത്ത് നഷ്ടപ്പെടുകയായിരിക്കും. ഇനി ഞാനിവിടെ നിൽകുന്നില്ല...
ഇനി നമ്മൾ കണ്ടെന്നും വരില്ല. എന്റെ ജീവിതലക്ഷ്യം ഞാൻ നേടി. എന്നാൽ അതിലുപരി നഷ്ടപ്പെട്ടതോർത്ത് വിലപിക്കാനുള്ളതായി എന്റെ ശിഷ്ടജീവിതം... എന്റെ അച്ഛനുൾപ്പെടെ…ഇനി നാം കാണാതിരിക്കട്ടെ. നാമെന്നല്ല...ഞാൻ കാണാനാഗ്രഹിച്ചവരാരൊക്കെയോ അവരൊന്നും എന്നെ കാണാതിരിക്കട്ടെ..

അയാൾ തിരിഞ്ഞ് നടന്നു...രണ്ട് പേരുടേയും കണ്ണുകൾ നിറഞ്ഞൊഴുകി. വഴിതിരുന്നിടത്ത് നിന്ന് അയാൾ തിരിഞ്ഞ് നോക്കി. അവൾ അത് പ്രതീക്ഷിച്ചെന്നോണം അവിടെത്തന്നെ നിൽക്കുന്നു.

രാത്രി ലക്ഷ്യമില്ലാതെയുള്ള യാത്ര അവസാനിച്ചത് സരയൂ തീരത്താണ്. നിലാവിൽ വെട്ടിത്തിളങ്ങുന്ന ഓളങ്ങളിൽ അയാൾ കണ്ടു. കാണാനാഗ്രഹിച്ച ഓരൊ മുഖവും. പരിഭവം പറയുന്നപോലെ അവ പൊന്തിവന്ന് പിണങ്ങി തിരിച്ച്പോയി...അയാൾ അവരിലേക്കിറങ്ങിച്ചെന്നു. അവസാനമായി എല്ലാവരേയും കാണാൻ. ..



പിൻകുറിപ്പ് : 


രാമായണത്തിൽ നീതികിട്ടാതെപോയ ദമ്പതികളാണ് ബാലിയും താരയും. ഒമ്പതാം വയസ്സിൽ വായിച്ചതാണ് രാമായണം ആദ്യമായി. പക്ഷേ ഇതുവരെ പിടികിട്ടാത്ത ഒന്നാണ് ബാലീവധം. പിടികിട്ടാത്തതെന്നാൽ ന്യായീകരിക്കാനാവാത്തത്. അദ്ദേഹത്തെ നേർക്കുനേർ വധിച്ചിരുന്നെങ്കിൽ ഇത്ര വലിയ സമസ്യയായി പ്രശ്നം എന്റെ മനസ്സിൽ അവശേഷിക്കില്ലായിരുന്നു. അതിനാൽ ശ്രീരാമൻ ദേഹവിയോഗത്തിനു തൊട്ടു മുൻപ് ബാലിയുടെ വിധവയായ താരയെ കാണുന്നത്, ഒന്ന് വിഭാവനം ചെയ്തു...



No comments:

Post a Comment